മഹാത്മാക്കള്ക്ക് ആരിലും ശക്തി പ്രദാനം ചെയ്യാം
വടക്കേ മലബാറില് കണ്ണൂര് എന്ന സ്ഥലത്ത് ഗുരുദേവന് സ്ഥാപിച്ച ശ്രീ
സുന്ദരേശ്വര ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠ 1910 ല് നടന്നു. അതിവിപുലമായി
ആഘോഷപൂര്വ്വം കൊണ്ടാടിയ ആ ആഘോഷങ്ങളില് പങ്കുകൊള്ളാനായി സ്ഥലം വിട്ടു
മദ്രാസിലും മറ്റു വിദേശങ്ങളിലും താമസിച്ചിരുന്ന അന്നാട്ടുകാരായ പ്രസിദ്ധ
വ്യക്തികളെല്ലാം ആ ചടങ്ങില് വന്നു സംബന്ധിച്ചിരുന്നു. അന്നത്തെ ക്ഷേത്രം
പ്രസിഡന്റ് കോഴിക്കോട് മുന്സിപ്പല് ചെയര്മാനായിരുന്ന ശ്രീ. ഒയറ്റി കൃഷ്ണന്
വക്കീലായിരുന്നു. അനേകായിരം ജനങ്ങളുടെ സാന്നിദ്ധ്യത്തില് പ്രതിഷ്ഠാകര്മ്മം
ഗുരുദേവന് നിര്വ്വഹിച്ചു. പ്രസിഡന്റിന്റെ വീട് ക്ഷേത്രത്തിന് ഒന്നര
ഫര്ലോങ്ങ് തെക്കായിരുന്നു. പ്രതിഷ്ഠ കഴിഞ്ഞതിനുശേഷം പ്രസിഡന്റിന്റെ
വീട്ടുമുറ്റത്തു ഒരുക്കിയിരുന്ന ഇരിപ്പിടത്തില് ഗുരുദേവന് പോയി ആസനസ്ഥനായി.
ഗുരുദേവന് അവിടെ വിശ്രമിച്ചതുകൊണ്ടു സ്ഥലത്തെ പ്രമാണിമാരും
വിദേശത്തുനിന്നും എത്തിയ പ്രസിദ്ധ വ്യക്തികളുമെല്ലാം ഗുരുദേവന്റെ
ചുറ്റുമായി ചെന്നുകൂടി. അന്നു സ്വാമി ശിവപ്രസാദ് ഗുരുദേവനില് അതിരറ്റ
ഭക്തിവിശ്വാസമുള്ള അരോഗദൃഢഗാത്രനായ ഒരു യുവസന്യാസിയായി കഴിയുകയായിരുന്നു.
അദ്ദേഹം ഒരു വാചാലനും കൂടിയായിരുന്നു. രാത്രി 9 മണിയായപ്പോള് ”ശിവപ്രസാദ്
എവിടെ” എന്ന് ഗുരുദേവന് ചോദിച്ചു. ഈ ലേഖകനും അടുത്തുണ്ടായിരുന്നു.
ക്ഷേത്രത്തിലാണെന്ന് പറഞ്ഞ ഉടനെ ആള് പോയി കൂട്ടിക്കൊണ്ടു വന്നു.

കണ്ണൂര് ഗുരുദേവ മന്ദിരം
ആവശ്യപ്പെട്ടതെന്തിനെന്നറിവാനാ
യി ബദ്ധപ്പെട്ടു ഗുരുദേവന്റെ
അടുത്തുചെന്നപ്പോള് ”ഇവിടെ ജനങ്ങള് ഇരുന്നു മുഷിയുന്നുസംസാരിക്കുക” എന്നു
കല്പിച്ചനുഗ്രഹിച്ചു. കല്പനകേട്ട ഉടനെ ഒരു നിമിഷവും പാഴാക്കാതെ ഗുരുദേവനെ
പ്രാര്ത്ഥിച്ചുകൊണ്ടു പ്രസംഗം തുടങ്ങി. ഏതു വിഷയത്തെപ്പറ്റി
പ്രസംഗിക്കണമെന്നുള്ള ആലോചനയ്ക്കുകൂടി സമയമെടുക്കാതെ ”ക്ഷേത്രവും
പ്രതിഷ്ഠയും, അതുകളോടു നമുക്കുള്ള ബന്ധവും പ്രയോജനവും” എന്നുള്ളതായിരുന്നു
പെട്ടെന്നു പ്രതിപാദ്യവിഷയമായെടുത്തത്. നല്ല ഭംഗിയും അര്ത്ഥപുഷ്ടിയുമുള്ള
പ്രൗഢസുന്ദര പദാവലികള് കോര്ത്തുപ്രയോഗിച്ചും വിഷയത്തില് നിന്നും
വ്യതിചലിക്കാതെ ഇടതടവില്ലാതെ അടുക്കടുക്കായും വിവിധ വിജ്ഞാനശാഖകളെ
ആസ്പദമാക്കിയും ശ്രുതിമധുരമായി പ്രവഹിച്ചുകൊണ്ടിരുന്ന ആ ഗംഭീര പ്രസംഗത്തില്
ജനങ്ങള് ഒന്നടങ്കം വിസ്മയാകുലരായിത്തീര്ന്നു. ഒരു മനുഷ്യന് ഇമ്മാതിരി
സംസാരിക്കാന് സാധിച്ചതില് ഈ ലേഖകന് വളരെ അദ്ഭുതപ്പെട്ടു. ഈ പ്രസംഗം
കേട്ടപ്പോള്, സ്വാമി വിവേകാനന്ദന് അമേരിക്ക, യൂറോപ്പ് മുതലായ രാജ്യങ്ങളെ
പ്രസംഗങ്ങള് കൊണ്ട് ഇളക്കിമറിച്ചു എന്നു കേട്ടതില് തീരെ അതിശയോക്തി
ഇല്ലെന്നു തോന്നി, ഇതെഴുതുന്ന ആള്ക്കുമാത്രം വൃഥാ അങ്ങനെ
തോന്നിയതായിരിക്കുമോ എന്നു സംശയിച്ചു. പ്രസംഗം തീര്ന്നപ്പോള്
മദ്രാസില്നിന്നും വന്ന ഒരു കോളേജ് പ്രൊഫസര് താഴെ പറയും പ്രകാരം ഒരു
അഭിപ്രായം പറഞ്ഞു. ആ സഭ ആരുടേയും അഭിപ്രായം പ്രതീക്ഷിച്ചിട്ടുള്ളതല്ലായിരു
ന്നു
എന്നിട്ടും അത്ഭുതകരമായ ആ പ്രസംഗം കേട്ടപ്പോള് അദ്ദേഹത്തിന്റെ ഹൃദയത്തില്
കവിഞ്ഞൊഴുകിയ വികാരപ്രവാഹത്തെ തടഞ്ഞുനിര്ത്താന് കഴിയാതെ എണീറ്റു നിന്നു
ഇപ്രകാരം പ്രസ്താവിച്ചു. ”ഞാന് വളരെ വര്ഷങ്ങളായി മദ്രാസില് സ്ഥിരമായി
താമസിക്കുന്നു. വടക്കെ ഇന്ത്യയില് നിന്നും വരുന്ന ഗോപാലകൃഷ്ണ ഗോഖലെ മുതലായ
അനേകം വാഗ്മികളുടെ പ്രസംഗങ്ങള് ഞാന് 20 കൊല്ലങ്ങളായി
കേട്ടുകൊണ്ടിരിക്കുന്നു. ഇത്ര വളരെ ഗംഭീരവും സാരഗര്ഭവുമായ ഒരു പ്രസംഗം
ഇന്ന് ആദ്യമായി കേള്ക്കുകയാണ്. ഇതെല്ലാം സ്വാമി തൃപ്പാദങ്ങളുടെ
അനുഗ്രഹത്താല് സിദ്ധിച്ചതാണെന്നും ഞങ്ങള് വിശ്വസിക്കുന്നു.” ഇതേ അഭിപ്രായം
തന്നെ വേറെ ഒരു മാന്യനും എണീറ്റുനിന്നു പറയുകയുണ്ടായി. അപ്പോള് ഈ
ലേഖകനുണ്ടായ തോന്നല് തെറ്റിപ്പോയതല്ലെന്നു നല്ല ബോധ്യമായി. അതിനുശേഷം
ശിവപ്രസാദ് സ്വാമികള് പല ക്ഷേത്രങ്ങളിലും വച്ച് നിരവധി പ്രസംഗങ്ങള്
നടത്തിയിട്ടുള്ളത് കേട്ടിട്ടുണ്ട്. അന്നത്തെപ്പോലൊരു പ്രസംഗം ചെയ്യാന്
അദ്ദേഹത്തിന്റെ ജീവാവസാനം വരെ കഴിഞ്ഞിട്ടില്ല. ഗുരുദേവന്റെ
അനുഗ്രഹവിശേഷത്താലാണ് അമ്മാതിരി ഒരു പ്രസംഗം ചെയ്യാന് കഴിവുണ്ടായത്
എന്നുള്ളതില് സംശയമില്ല. മഹാത്മക്കള്ക്ക് ഏതു തരത്തിലുള്ള ശക്തിയും ഒരാളില്
പ്രസരിപ്പിച്ചു കൊടുക്കുവാന് കഴിയുമെന്നുള്ളതിനു ഇതൊരു അനുഭവമാണ്.
മരിച്ചുപോയ കുഞ്ഞിനെ ഭഗവാന് ജീവിപ്പിക്കുന്നു

കണ്ണൂര് ഗുരുദേവ മന്ദിരം
1908ലോ 1909ലോ വടക്കെ മലബാറില് കണ്ണൂര് എന്ന സ്ഥലത്തെ പൗരപ്രമാണിമാര്
ചേര്ന്നു ശിവഗിരിയില് പോയി ഗുരുദേവനെ കൂട്ടിക്കൊണ്ടുവരുന്നതിനു മൂന്നുനാലു
പ്രതിനിധികളെ തിരഞ്ഞെടുത്തയച്ചു. അവരില് പ്രധാനി ചാമക്കാലി കണ്ണന്
മേസ്ത്രിയായിരുന്നു. ഇവര് ശിവഗിരിക്കു യാത്രതിരിച്ചതിനുശേഷം കണ്ണന്
മേസ്ത്രിയുടെ കുട്ടിക്കു ഒരു ആപത്ത് സംഭവിച്ചു. ഒരു വയസ്സിനു താഴെ
പ്രായമുള്ള ശ്രീനിവാസന് എന്നു പേര് വിളിച്ച ഒരു കുട്ടിയെ വീട്ടിലെ
വേലക്കാരി തോളില് ഇട്ടു മുറ്റത്ത് നടന്നുകൊണ്ടിരുന്നപ്പോള് തോളില് നിന്നും
കുട്ടി വഴുതി പിറകില് കൂടി നിലത്തു തലകുത്തി വീണു. മുറ്റം നല്ല ചരല്കല്ലും
ചെമ്മണ്ണും ചേര്ന്നു ഉറച്ചുകട്ടപിടിച്ചു കിടക്കുന്നതുകൊണ്ട് വീഴ്ചയില്
കുട്ടിയുടെ തല പിളര്ന്നുപോയി, പ്രജ്ഞയുമില്ല, കരച്ചിലുമില്ല, കുട്ടി
അപകടനിലയിലെത്തി. ഗുരുദേവനെ ക്ഷണിക്കാനയച്ചവരില് പ്രധാനിയുടെ കുട്ടിക്കു
തന്നെ ഇങ്ങനെ ഒരത്യാഹിതം നേരിട്ടതുകൊണ്ടു പ്രമാണിമാരെല്ലാം ചേര്ന്നു
അവിടത്തെ സിവില് സര്ജ്ജനെയും ഡോക്ടര്മാരെയും വൈ ദ്യന്മാരേയും കണ്ടു
വേണ്ടതെല്ലാം അന്വേഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. ഫലമൊന്നും
കണ്ടില്ല. ഗുരുദേവനും പാര്ട്ടിയും കണ്ണൂര് റെയില്വേ സ്റ്റേഷനില് വന്നെത്തി.
ഗുരുവിനെ എതിരേറ്റ് കൊണ്ടുപോകാനായി ഒരു വലിയ ജനസമൂഹം സ്റ്റേഷനില്
ഹാജരായിരുന്നു. കാഴ്ചക്കാരായും വന്നിരുന്നവര്ക്കു കണക്കില്ല. ട്രെയിനില്
നിന്നും ഇറങ്ങിയ ഉടനെ മേസ്ത്രിക്കു ഒന്നാമതായി കിട്ടിയ വാര്ത്ത തന്റെ
പ്രിയപ്പെട്ട കുഞ്ഞിന് നേരിട്ട ആപത്തിനെപ്പറ്റിയാണ്. വിവരമറിഞ്ഞ മേസ്ത്രി
ജനക്കൂട്ടത്തിനിടയ്ക്കു ഗുരുദേവന്റെ മുമ്പില് നിന്നു പൊട്ടിക്കരഞ്ഞു.
ഗുരുദേവന് വിവരം മനസ്സിലാക്കി. ”ഒന്നുമില്ല, നമുക്കാദ്യമായി ആ കുട്ടിയെ
പോയി നോക്കാം” എന്നു പറഞ്ഞിട്ടു ഗുരുദേവന് ആ കുട്ടി കിടന്ന
സ്ഥലത്തേക്കുപോയി. ഗുരുദേവന് ചില പച്ചമരുന്നുകള് എടുപ്പിച്ചു
തയ്യാറാക്കിച്ചു. ഗുരുദേവന് തന്നെ ആ കുട്ടിയുടെ തലയിലുള്ള പിളര്പ്പില്
വെച്ചു. കുറച്ചു കഴിഞ്ഞപ്പോള് അതു കരയാനും പാലുകുടിക്കാനും തുടങ്ങി. മുറിവ്
വേഗം വേഗം ഭേദപ്പെട്ടുകൊണ്ടിരുന്നു. ആ കുട്ടി ക്ഷണത്തില് പൂര്ണ്ണ സുഖം
പ്രാപിച്ചു. കുട്ടി പെട്ടെന്നു സുഖപ്പെട്ടുകണ്ടതില് ഡോക്ടര്മാര്ക്കെല്ലാം
വിസ്മയം തോന്നി. ആത്മീയ പുരുഷന്മാരുടെ കൈ തൊട്ടാല് എല്ലാം ക്ഷേമത്തില്
തന്നെ എത്തിച്ചേരും.
(ഗ്രന്ഥം : ശ്രീനാരായണപരമഹംസദേവന്)
ക്ഷേത്രത്തിന്റെ ആവിര്‍ഭാവ ചരിത്രത്തിന് ഒരു ആമുഖം
ഭക്തിസംവര്‍ദ്ധിനി യോഗത്തിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രം മലബാറിലെ
ഒരു സമൂഹത്തിന്റെ മുഴുവന്‍ നവോത്ഥാന ചരിത്രത്തിന്റെ കൂടി ഭാഗമാണ്. മലബാറിലെ
ഈ നവോത്ഥാനം സംഭവിച്ചത്, ഭൗതിക ഐശ്വര്യത്തിന്റെയും ആത്മീയ പുരോഗതിയുടെയും
വസന്തം ഇവിടെ വിരിഞ്ഞത്, മുഖ്യമായും ഗുരുദേവന്‍ സംസ്ഥാപനം ചെയ്തുതന്ന
തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രം, കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രം,
കണ്ണൂര്‍ ശ്രീ സുന്ദരേശ്വരക്ഷേത്രം എന്നീ മൂന്ന് മഹാക്ഷേത്രങ്ങളോട്
അനുബന്ധമായാണ്.

അരുവിപ്പുറം ശിവ പ്രതിഷ്ഠ
മലബാറിലെ ഈ നവോത്ഥാനമാകട്ടെ 1888 ല്‍ ഗുരുദേവന്‍ അരുവിപ്പുറം
പ്രതിഷ്ഠയിലൂടെ തുടക്കം കുറിച്ച കേരള നവോത്ഥാനത്തിന്റെ തന്നെ
ഭാഗവുമായിരുന്നു. അതിനാല്‍ തന്നെ ശ്രീ സുന്ദരേശ്വരക്ഷേത്രത്തിന്റെയും ശ്രീ
ഭക്തി സംവര്‍ദ്ധിനി യോഗത്തിന്റെയും ചരിത്രം അതിമഹത്തായ കേരള
നവോത്ഥാനത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു എന്ന വസ്തുത പ്രത്യേകം നാം
ഓര്‍മ്മിച്ചിരിക്കേണ്ടതാണ്.
ഈ മൂന്നു ക്ഷേത്രങ്ങളുടേയും അനുബന്ധമായി നടന്ന നവോത്ഥാന
പ്രക്രിയകളുടെയും സത്ഫലം ഇന്ന് അനുഭവിക്കുന്ന മലബാറിലെ ജനസമൂഹം
ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്
ശ്രീനാരായണഗുരുദേവനോടു തന്നെ. എന്നാല്‍ ശ്രീനാരായണഗുരുദേവന്‍ കഴിഞ്ഞാല്‍
പിന്നെ ആ കടപ്പാട് ഈ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പണ
ചേതസ്സുകളായിരിക്കുന്ന നിസ്വാര്‍ത്ഥമതികളായ ഗുരുദേവന്റെ ഒരു വലിയ
അനുയായിവൃന്ദത്തോടും ഉണ്ട്. അനുയായി വൃന്ദത്തില്‍ ഈ മൂന്ന്
ക്ഷേത്രങ്ങളുടേയും കേരളത്തിനു വെളിയിലുള്ള കര്‍ണ്ണാടകത്തിലെ മംഗലാപുരത്തെ
ഗോകര്‍ണ്ണനാഥ ക്ഷേത്രത്തിന്റെയും ആവിര്‍ഭാവ സംസ്ഥാപനചരിത്രങ്ങളില്‍ ഒരു
പോലെ നിറഞ്ഞുനിന്ന രണ്ട് വ്യക്തിത്വങ്ങളെ എടുത്തു പറയാതെ വയ്യ. ഒന്നാമതായി
ഗുരുവിന്റെ സന്യാസി ശിഷ്യനായ ദിവ്യശ്രീ ശ്രീനാരായണ ചൈതന്യസ്വാമികള്‍.
രണ്ടാമതായി ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായ വരുതൂര്‍ കാണിയില്‍
കുഞ്ഞിക്കണ്ണന്‍.

ശ്രീനാരായണ ചൈതന്യസ്വാമികള്
വരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന് ഈ ചരിത്രഗതിയിലുള്ള സ്ഥാനം ഒറ്റ
വാചകത്തില്‍ പറഞ്ഞാല്‍ ശ്രീനാരായണ ഗുരുദേവനെ കേരളത്തിന്റെ തെക്കേ അറ്റത്ത്
വര്‍ക്കല ശിവഗിരിയില്‍ പോയി ദര്‍ശിച്ച് മലബാറിലേക്ക് ക്ഷണിച്ചു
കൂട്ടികൊണ്ടു വന്നുവെന്നതും ഈ ക്ഷേത്രങ്ങളുടെ സംസ്ഥാപനത്തിനാവശ്യമായ
പ്രവര്‍ത്തകരെ സംഘടിപ്പിക്കല്‍, ധനസമാഹരണം എന്നിങ്ങനെയുള്ള ആരംഭ
പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റയാള്‍ പട്ടാളമായി മുന്നിട്ടിറങ്ങി എന്നതുമാണ.്
എന്നാല്‍ ശ്രീനാരായണ ചൈതന്യ സ്വാമികളാണ് ഗുരുദേവാജ്ഞപ്രകാരം ഗുരുദേവന്റെ
പ്രതിനിധിയായി ഇവിടെ നിന്ന് ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതും
നിര്മ്മാണപ്രവര്ത്തനങ്ങള്ക്
ക് മേല്‍നോട്ടം വഹിച്ചിരുന്നതും.
മലബാറില്‍ നിന്നുള്ള ആദ്യത്തെ ആരാധകന്‍ ഗുരുദേവസന്നിധിയിലേക്ക്
ചെമ്പഴന്തിയില്‍ അവതീര്‍ണ്ണനായി യൗവ്വനാരംഭത്തില്‍ തന്നെ വീട്
വിട്ടിറങ്ങി മരുത്വാമലയിലെ പിള്ളത്തടം ഗുഹയില്‍ തപസ്സ് ചെയ്തു.
അരുവിപ്പുറത്ത് ക്ഷേത്ര വും മഠവും സ്ഥാപിച്ചു. 1904 ല്‍ ശിവഗിരിക്കുന്നില്‍
വന്നു ഗുരുദേവന്‍ വിശ്രമിക്കുവാന്‍ ആരംഭിച്ചു. ഏകദേശം 1905
കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുദേവനെ കാണുവാന്‍ വരുതൂര്‍ കാണിയില്‍
കുഞ്ഞിക്കണ്ണന്‍ ശിവഗിരിയില്‍ എത്തുന്നത്. പ്രഥമദര്‍ശനവേളയില്‍ തന്നെ
കുഞ്ഞിക്കണ്ണന് തന്റെ പരമദൈവമായ ഗുരുദേവനില്‍ നിന്നും സിദ്ധിച്ച
ഉപദേശാനുസരണം തലശ്ശരിയിലും കോഴിക്കോടും ജനങ്ങളില്‍ ക്ഷേത്ര നിര്‍മ്മണത്തിന്
അവബോധം ഉണര്‍ത്തുകയും സഭകള്‍ അഥവാ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍
നിര്‍വ്വഹിക്കുകയും ചെയ്ത ശേഷം കുഞ്ഞിക്കണ്ണന്‍ തുടര്‍ന്ന്
ക്ഷേത്രസ്ഥാപനാര്‍ത്ഥം കണ്ണൂരെത്തുന്നു. ആ ചരിത്രഭാഗം കുഞ്ഞിക്കണ്ണന്റെ
ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കുന്നു.
”1907 ഫെബ്രുവരി 15ന് കഥാപുരുഷന്‍ കണ്ണൂരിലേക്ക് പോയി.
ക്ഷേത്രകാര്യത്തെക്കുറിച്ച് പ്രചാരവേല ചെയ്യുകയായിരുന്നു മുഖ്യ ഉദ്ദേശ്യം.
കണ്ണൂരില്‍ തന്റെ മരുന്നുഷോപ്പില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരു
പൗരപ്രധാനിയായ മാധവന്‍ മാസ്റ്റര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
കാണുവാന്‍ ഉദ്ദേശിച്ച ആള്‍ അവിചാരിതമായി പ്രത്യക്ഷപ്പെട്ടതില്‍ നമ്മുടെ
കഥാനായകനു വളരെ സന്തോഷമുണ്ടായി. ക്ഷേത്ര സ്ഥാപനത്തെക്കുറിച്ചു അദ്ദേഹവുമായി
സംസാരിച്ചപ്പോള്‍ ചോയി ബട്ട്‌ളറെ ചെന്നു കണ്ടാല്‍ കാര്യത്തിനു സൗകര്യം
കൂടുമെന്നു പറഞ്ഞു. അപ്രകാരം ശ്രീ കുഞ്ഞിക്കണ്ണന്‍ അവര്‍കള്‍ ചോയി
ബട്ട്‌ളരുടെ വീട്ടിലേക്ക് പോയി. അവിടെ ചെല്ലുമ്പോള്‍ ബട്ട്‌ളര്‍ സ്വസ്ഥനായി
ഇരിക്കുന്നുണ്ടായിരുന്നു. ചോയി ബട്ട്‌ളറോട് കഥാനായകന്‍ തലശ്ശേരിയിലെ
ക്ഷേത്ര പ്രതിഷ്ഠയെപ്പറ്റിയും കണ്ണൂരിലെ സ്വസമുദായാംഗങ്ങള്‍ക്ക് ഒരു
ക്ഷേത്രം വേണ്ടതിനെക്കുറിച്ചും സവിസ്തരം പറഞ്ഞു. ബട്ട്‌ളര്‍ അതിനു ഇങ്ങിനെ
മറുപടി പറഞ്ഞു.
‘സമുദായത്തിനു ഒരു ക്ഷേത്രം ഇവിടെ അത്യാവശ്യമാണ്. സ്വാമികളുടെ
തൃക്കൈകൊണ്ടുതന്നെ അത് പ്രതിഷ്ഠിച്ചു കാണുവാനാണ് നമുക്കെല്ലാം ആഗ്രഹം.
എന്തു ചെയ്യാനാണ്, എനിക്ക് പ്രായവും വളരെഅധികമായി ഇപ്പോള്‍ ഒന്നിനും
സാധിക്കുന്നില്ല, നിങ്ങള്‍ക്കിവിടെ ധാരാളം സ്‌നേഹിതന്‍മാരുണ്ടല്ലോ,
എല്ലാവരേയും വിളിച്ചു ഒരു സഭകൂടി കാര്യം തീര്‍ച്ചയാക്കി എന്നെ വിവരം
അറിയിച്ചാല്‍ എന്നാല്‍ കഴിയുന്ന സഹായവും ഞാന്‍ ചെയ്യാം. ‘
ബട്ട്‌ളര്‍ ഇങ്ങനെപറഞ്ഞപ്പോള്‍ നമ്മുടെ കഥാനായകനു വളരെ ഉന്മേഷവും
ഉത്സാഹവും ഉണ്ടായി. അവിടെ നിന്നു പുറപ്പെട്ടു പോരുമ്പോള്‍ കാര്യന്‍
ഗോവിന്ദന്‍ ഗുരുക്കള്‍ അഭിമുഖമായി വരുന്നതു കണ്ടു. ഗുരുക്കളോടു
കാര്യങ്ങളെല്ലാം പറയുമ്പോഴെക്കും മാണിക്കോത്തു ഗോവിന്ദന്‍ ഭാഗവതര്‍,
ചാമക്കാലി കണ്ണന്‍ മേസ്തിരി, പൂവ്വാടന്‍ കൃഷ്ണന്‍, ചന്ദ്രോത്ത് അനന്തന്‍
മേസ്ത്രി എന്നിവരെല്ലാം ആ വഴി വന്നുചേര്‍ന്നു. കണ്ണൂരിലെ പൗര
മുഖ്യന്മാരെല്ലാം ഇങ്ങനെ ആകസ്മികമായി വന്നുചേര്‍ന്നതു കൊണ്ടുതന്നെ
കാര്യത്തിന്റെ ശുഭപര്യവസായിത്വം ഏതാണ്ട് നിശ്ചിതമായിരുന്നു.
അവരെല്ലാം കൂടി ആലോചിച്ചതിനു ശേഷം രണ്ടാമതും ഒന്ന് ചോയി ബട്ട്‌ളരെ
കാണാമെന്നു തീര്‍ച്ചയാക്കി. അവരെല്ലാം കൂടി ബട്ട്‌ളറുടെ വീട്ടിലേക്കു
ചെന്നു. കണ്ടുകൂടുമ്പോള്‍ തന്നെ എന്താ എല്ലാവരും കൂടി ഇങ്ങട്ടു
വന്നിരിക്കുന്നുവെന്നു ബട്ട്‌ളര്‍ ചോദിച്ചു. അതിനു നമ്മുടെ കഥാപുരുഷന്‍
രണ്ടാമതും ക്ഷേത്രകാര്യം മുഴുവന്‍ ഉപന്യസിച്ച ശേഷം നിങ്ങളുടെ അഭിപ്രായം
അറിയാന്‍ വേണ്ടിയാണ് ഞങ്ങളെല്ലാം വന്നത് എന്ന് പിന്നെയും ആവര്‍ത്തിച്ചു.
നിങ്ങള്‍ സഭകൂടി തീര്‍ച്ചപ്പെടുത്തിയാല്‍ വേണ്ടതെല്ലാം ഞാനും ചെയ്യാമെന്നു
ബട്ട്‌ളര്‍ സമ്മതിച്ചു.
മറ്റന്നാള്‍ വൈകുന്നേരം ഒരു സഭകൂടാന്‍ ഞങ്ങള് തീര്ച്ചപ്പെടുത്തിയിട്ടുണ്ടെന്
നും
അതു കഴിഞ്ഞാല്‍ അതിലെ തീര്‍പ്പുകള്‍ നിങ്ങളെ അറിയിക്കാമെന്നും പറഞ്ഞു
അവരെല്ലാം മടങ്ങി. മടങ്ങിപ്പോരും വഴിയില്‍വച്ചുതന്നെ പ്രചാരവേലയും തുടങ്ങി.
മാര്‍ഗ്ഗമദ്ധ്യേ കാണുന്നവരോടെല്ലാം സഭയില്‍ ഹാജരാവാന്‍
പറഞ്ഞുകൊണ്ടിരിന്നു. ചായക്കടകളിലെല്ലാം കയറി വിവരം പറഞ്ഞുകൊണ്ടും നടന്നു.
വീടുകള്‍തോറും നടന്നു ക്ഷേത്രകാര്യാര്‍ത്ഥമായി ചേരുന്നയോഗത്തില്‍
സന്നിഹിതരാവാന്‍ ജനങ്ങളോടഭ്യര്‍ത്ഥിച്ചു. ഒടുവില്‍ സഭ കൂടേണ്ട ദിവസവും
എത്തി.
വലിയ വളപ്പില്‍ കാവിന്റെ മുറ്റത്തു ഒന്നാമത്തെ ക്ഷേത്രകാര്യാലോചനയോഗവും
കൂടി. വളരെ ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു. സഭയില്‍ വെച്ചു എല്ലാവരും
ക്ഷേത്രം അത്യന്താപേക്ഷിതമാണെന്നും അതിനു അവരാല്‍ കഴിയുന്ന സഹായസഹകരണങ്ങള്‍
ചെയ്തു കൊടുക്കാമെന്നും ഐക്യകണ്‌ഠേന സമ്മതിച്ചു. അടുത്ത സഭ കാനത്തൂര്‍
കാവില്‍ വെച്ചു ചേരുവാനും നിശ്ചയിച്ചു യോഗം പിരിഞ്ഞു. വിവരങ്ങളെല്ലാം ചോയി
ബട്ട്‌ളരെ അറിയിക്കുകയും ചെയ്തു. അന്നത്തെ പൗരമുഖ്യന്മാരില്‍
അതിപ്രധാനിയായിരുന്ന ഒയിറ്റി കൃഷ്ണന്‍ വക്കീല്‍ കോഴിക്കോട്ടായിരുന്നതിനാല്‍
സഭയുടെ തീര്‍പ്പുകള്‍ എല്ലാം അദ്ദേഹത്തെ അറിയിക്കുവാനും ഏര്‍പ്പാട്
ചെയ്തു. സഭയില്‍ വെച്ചു ചോയി ബട്ട്‌ളരെ പ്രസിഡന്റായും റയില്‍വേ
കോണ്‍ട്രാക്ടര്‍ ചാമക്കാലി കണ്ണന്‍ മേസ്തിരിയെ കാര്യദര്‍ശിയായും
നിശ്ചയിച്ചുകൊണ്ടു നിര്‍വ്വാഹകസമിതിയേയും രൂപവല്‍ക്കരിച്ചു. ശേഷം
കാര്യങ്ങള്‍ തല്‍ക്കാലം ഈ കമ്മിറ്റിയെ ഭാരമേല്പിച്ചതിനു ശേഷം നമ്മുടെ
കഥാനായകന്‍ തലശ്ശേരിക്കു തന്നെ മടങ്ങി”.
അവലംബം: വരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ (ജീവചരിത്ര ഗ്രന്ഥം)
ശ്രീനാരായണഗുരുസ്വാമികള്‍ കണ്ണൂരില്‍

ശ്രീനാരായണ ഗുരുദേവന്‍
1907ല്‍ ശ്രീനാരായണ ഗുരുദേവന്‍ കോഴിക്കോട് ശ്രീകണ്‌ഠേശ്വര
ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശ്രീ രാരിച്ചന്‍ മൂപ്പര്‍
അവര്‍കളുടെ വസതിയില്‍ എഴുന്നള്ളി വിശ്രമിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍
കണ്ണൂരിലെ പൗരപ്രധാനിയായ ശ്രീ ചാമക്കാലി കണ്ണന്‍ അവര്‍കള്‍ സ്വാമി
തൃപ്പാദങ്ങളോട് കണ്ണൂര്‍ സന്ദര്‍ശിക്കുവാന്‍ അപേക്ഷിച്ചു. ഇത് പ്രകാരം
ശ്രീനാരായണഗുരുദേവന്‍ കണ്ണൂരില്‍ വരികയും ശ്രീ. കൊറ്റിയത്ത് ചോയി
അവര്‍കളുടെ വീട്ടില്‍ വിശ്രമിക്കുകയും ചെയ്തു. ശ്രീനാരായണഗുരുദേവനെ
ദര്‍ശിക്കുവാനായി ധാരാളം ഭക്തജനങ്ങള്‍ അവിടെ വന്നു ചേര്‍ന്നിരുന്നു.
അന്നവിടെ കൂടിയ കണ്ണൂര്‍ നിവാസികളുടെ ഭക്തിയും താല്പര്യവും
മനസ്സിലാക്കിയിട്ട് ‘കണ്ണൂരില്‍ നമുക്ക് ഒരു ക്ഷേത്രം സ്ഥാപിച്ചുകൂടേയോ’
എന്ന് ഗുരുദേവന്‍ ആരായുകയുണ്ടായത്രെ.
ശ്രീ ഭക്തിസംവര്‍ദ്ധിനിയോഗം രൂപം കൊള്ളുന്നു

കണ്ണൂര് ശ്രീ സുന്ദരേശ്വരക്ഷേത്രം
ശ്രീനാരയണഗുരുദേവന്‍ കണ്ണൂരില്‍ നിന്നും മടങ്ങിപ്പോകുന്നതിന് മുമ്പ്
തന്നെ ചില ഭക്തന്‍മാര്‍ ചേര്‍ന്ന് ശ്രീ ചെറുവാരി കരുണാകരന്‍ തഹസില്‍ദാര്‍
അവര്‍കള്‍ പ്രസിഡന്റായും ശ്രീ ചാമക്കാലി കണ്ണന്‍അവര്‍കള്‍ സെക്രട്ടറിയായും
ഒരു കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുള്ളതായി ചരിത്രഭാഗങ്ങളില്‍
രേഖപ്പെടുത്തിക്കാണുന്നു. ഇപ്രകാരം രുപീകരിക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ
നേതൃത്വത്തില്‍ ധനശേഖരണത്തിനായി ഒരു പദ്ധതി തയ്യാറാക്കി. അതിന്റെ ഭാഗമായി
1083 മകരം 28-ാം (10.02.1908) തീയ്യതി വച്ചുകൊണ്ട് 1083 കുംഭം നാലിന്
(16.02.1908) ഞായറാഴ്ച ഒരു യോഗം വിളിച്ചുചേര്‍ക്കേണ്ട തിലേക്ക് ഒരു
നോട്ടീസ് അച്ചടിച്ച് പ്രസിദ്ധികരിച്ചതായി കാണുന്നു. (യോഗത്തില്‍ ലഭ്യമായ
ആധികാരിക ചരിത്രരേഖകള്‍ പ്രകാരം ശ്രീ ചെറുവാരി കരുണാകരന്‍ തഹസീല്‍ദാര്‍ ആണ്
യോഗത്തിന്റെ ഒന്നാമത്തെ പ്രസിഡന്റ്. 1915 മുതല്‍ 04.06.1919 വരെ
പ്രസിഡന്റായി ശ്രീ. കൊറ്റിയത്ത് ചോയി അവര്‍കള്‍ പദവി അലങ്കരിച്ചിട്ടുണ്ട്.
മാത്രമല്ല ക്ഷേത്ര സ്ഥാപനാര്‍ത്ഥം ആദ്യകാലഘട്ടത്തില്‍ തന്നെ അദ്ദേഹം
നിര്‍ലോഭമായ പ്രോത്സാഹനവും സഹായവും ചെയ്തിട്ടുണ്ട്. ശ്രീ വരതൂര്‍
കാണിയില്‍ കുഞ്ഞിക്കണ്ണന്‍ കണ്ണൂരില്‍ വന്ന് ചേര്‍ന്നത് 1907 ഫെബ്രുവരി 15
എന്നും ചില രേഖകളില്‍ 1908 ഫെബ്രുവരി 15 എന്നും കാണുന്നു.) മുന്‍ പറഞ്ഞ
നോട്ടീസിലെ ഉള്ളടക്കം താഴെ ചേര്‍ക്കുന്നു.
കണ്ണൂര് 1083 മകരം 28 (10.02.1908)
ബ്രഹ്മശ്രീ നാരായണഗുരുസ്വാമി അവര്‍കള്‍ കണ്ണൂരിലും എഴുന്നള്ളിയ
ഭാഗ്യാതിരേകത്താല്‍ നമ്മുടെ ജനസമുദായത്തിനുവേണ്ടി ക്ഷേത്രനിര്‍മ്മാണം
ചെയ്യാന്‍ സ്വാമി അവര്‍കള്‍ മുഖേന ഈയിടെ കൂടിയ സഭയില്‍വെച്ചു ധനസഹായം
ചെയ്യാന്‍ നിശ്ചയിച്ചവരില്‍ നിന്ന് ആയതു വസൂല്‍ ചെയ്യാനും അതു സംബന്ധമായി
വേണ്ടപ്പെട്ട നിവൃത്തിമാര്‍ഗ്ഗങ്ങള്‍ ചിന്തിപ്പാനും മറ്റും വീണ്ടും ഒരു
യോഗം ചേരണമെന്ന് തീര്ച്ചപ്പെടുത്തിയിരിക്കുന്
നതുകൊണ്ട് ഈ കുംഭം 4 ന്
ഞായറാഴ്ച (16.02.1908) വൈകുന്നേരം 3 മണിക്ക് പിള്ളയാര്‍കോവിലിന് സമീപം
മാട്ടാങ്കോട്ട് എന്ന വീട്ടില്‍ നിങ്ങള്‍ സ്‌നേഹജനസമേതം
വന്നുചേരാനപേക്ഷിക്കുന്നു.
എന്ന്,
- ശ്രീ കൊറ്റിയത്ത് ചോയി
- ശ്രീ ചാമക്കാലി കണ്ണന്‍
- ശ്രീ ചെവിടിച്ചി ചിരുകണ്ഠന്‍
- ശ്രീ കാമനാട്ട് രാമന്‍
- ശ്രീ മാണിക്കോത്ത് തോലന്‍
- ശ്രീ കനോത്ത് കണ്ണന്‍
- ശ്രീ ഒയറ്റി കണ്ണന്‍
- ശ്രീ മന്ദമ്പേത്ത് പടിയത്ത് കോരന്‍
- ശ്രീ തയ്യില്‍ കെ. അച്ചുതന്‍
- ശ്രീ കാര്യന്‍ കുങ്കാട്ടി ഗോവിന്ദന്‍
- ശ്രീ മൂളിയില്‍ കൊമ്പ്ര കണ്ണന്‍
(മ.ര.ശ്രീ. മടക്കര കിഴക്കേ പുരയില്‍ പുതിയാണ്ടത്തില്‍ കുഞ്ഞമ്പു അവര്‍കള്‍ എഴുതിയതാണെന്ന് കാണുന്നു.)
ഈ നോട്ടീസ് പ്രകാരം 16.02.1908ന് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ വച്ച്
ഔപചാരികമായി ശ്രീ ഭഗവല്‍ ഭക്തി പ്രദീപയോഗം സ്ഥാപിക്കപ്പെട്ടതായി വേണം
കരുതുവാന്‍. പിന്നീട് ഈ സംഘടന 1913ല്‍ ശ്രീ ഭക്തിസംവര്‍ദ്ധിനി യോഗം എന്ന
പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടു.
16.02.1908 ലെ യോഗത്തിനെത്തുടര്‍ന്ന് ശ്രീ. ചാമക്കാലി കണ്ണന്‍, ശ്രീ.
കൊമ്പ്രകണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ കോഴിക്കോട്ട് പോയി സ്വാമികളെ കണ്ട്
വീണ്ടും കണ്ണൂരിലേക്ക് ആനയിച്ചു. ആ അവസരത്തില്‍ ഗുരുവിന്റെ ശിഷ്യനും
മലബാറില്‍ ശ്രീ നാരായണ ധര്‍മ്മ പ്രചാരണത്തിനായി ഗുരുവിന്റെ പ്രതിനിധിയായി
അനുഗ്രഹപൂര്‍വ്വം ഗുരുദേവന്‍ നിയോഗിച്ച ദിവ്യശ്രീ ചൈതന്യസ്വാമികളും കൂടെ
ഉണ്ടായിരുന്നു. കണ്ണൂര്‍ പിള്ളയാര്‍ കോവിലിന് സമീപമുള്ള മാട്ടാങ്കോട്ട്
ഭവനത്തിലാണ് സ്വാമികള്‍ അത്തവണ വിശ്രമിച്ചിരുന്നത്.
ക്ഷേത്രസ്ഥല നിര്‍ണ്ണയവും സ്ഥലം സമ്പാദനവും ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടി
കണ്ട മൂന്നു സ്ഥലങ്ങള്‍ പരിശോധിച്ചതിനുശേഷം തളാപ്പില്‍ ഇന്ന് ക്ഷേത്രം
സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഗുരുദേവന്‍ എത്തിചേര്‍ന്നപ്പോള്‍ ”ഇവിടെ
കൊള്ളാമല്ലോ ഉത്തമ സ്ഥലം, ക്ഷേത്ര സ്ഥലം തന്നെയാണല്ലോ” എന്ന് അരുളികൊണ്ട്
സ്ഥലം നിര്‍ണ്ണയിക്കുകയും ചെയ്തു. (ക്ഷേത്രത്തിനു പറ്റിയ സ്ഥലം
തന്നെയാണല്ലോ എന്ന് ഗുരുദേവന്‍ അരുളിയത് ഉചിതമായ സ്ഥലം എന്ന
ഉദ്ദേശത്തോടുകൂടിയാണെന്നാണ് ഭക്തജനങ്ങള്‍ കരുതിയത്.) എന്നാല്‍ പണ്ട്
ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലം എന്നാണ് ആ വാക്കിന്റെ പൊരുള്‍ എന്ന്
ക്ഷേത്രകുളത്തിന്റെ നിര്‍മ്മാണം നടക്കുമ്പോള്‍ വ്യാസം കുറഞ്ഞ ഒരു കിണറും,
പുരാതനമായ ഒരു ക്ഷേത്രത്തിന്റെ പൂജകള്‍ക്കുള്ള ഉപകരണങ്ങളും കണ്ട്
കിട്ടുകവഴി ഭക്തജനങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിച്ചു. സ്ഥല
നിര്‍ണ്ണയത്തിനുശേഷം പ്രസ്തുത സ്ഥലം അതിന്റെ ഉടമകളില്‍ നിന്നും
വിലക്കുവാങ്ങിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം നടത്തുകയും ചിറക്കല്‍ താലൂക്ക്
പുഴാതി അംശം ചാലാട് ദേശത്തില്‍ തളാപ്പില്‍ നിടുമ്പ്രം പറമ്പ് 2000രുപ
ജന്മവില നല്‍കി യോഗത്തിന്റെ പേരില്‍ വാങ്ങുവാന്‍ തീരുമാനിച്ചു. അതിലെ
കുടിയാന്മാരെ കുഴിക്കൂര്‍ വിലയായ 448 ക. റൊക്കം കൊടുത്തു അവരെ ഒഴിവാക്കി
ബാക്കി 1552 ക. നിര്‍ത്തിവെച്ചു അന്നത്തെ ശ്രീ ഭഗവല്‍ ഭക്തി പ്രദീപയോഗം
പ്രസിഡന്റ് ഒയറ്റി കൃഷ്ണന്‍ വക്കീല്‍ അവര്‍കള്‍ക്ക് ചിറക്കല്‍ താലൂക്ക്
പുഴാതി അംശം ചാലാട് ദേശത്തിലെ തളാപ്പില്‍ താമസിക്കുന്ന (1) ഒയറ്റി ദേവകി
(2) ഒയറ്റി നാരായണി (3) ഒയറ്റി ഗോവിന്ദന്‍ (4) ഒയറ്റി ലക്ഷ്മിയമ്മ (5)
ഒയറ്റി കല്ല്യാണി അമ്മ മുതലായവര്‍ സ.റ. ഓഫീസിലെ 11.07.1908 ലെ 1628-ാം
ജന്മാധാരപ്രകാരം മേല്പടി സ്ഥലം കൈവിട്ട് ഒഴിഞ്ഞുകൊടുത്തു.
ജന്മവില 2000 ക.യില്‍ 448/- ക റൊക്കം കൊടുത്തു. ബാക്കിയുള്ള 1552/- ക
നിശ്ചിത സമയത്ത്‌കൊടുക്കുവാന്‍ കഴിയാതെ വന്നതിനാല്‍ ആ തുകയ്ക്ക് കണ്ണൂര്‍
സ.റ.ഓഫീസിലെ 29.10.1908 ലെ 2350 -ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത
പണയാധാരപ്രകാരം തളാപ്പില്‍ താമസിക്കുന്ന (1) ഒയറ്റി ദേവകി അമ്മ (2) ഒയറ്റി
നാരായണി അമ്മ എന്നിവര്‍ക്ക് അന്നത്തെ യോഗം പ്രസിഡന്റ് ഒയറ്റി കൃഷ്ണന്‍
വക്കീല്‍ അവര്‍കള്‍ പ്രസ്തുത ക്ഷേത്രത്തിനു വേണ്ടി വാങ്ങിയ സ്ഥലം വീണ്ടും
പണയപ്പെടുത്തേണ്ടി വന്നു.
ജന്മവിലയില്‍ പിന്നീട് കൊടുത്തു തീര്‍ക്കാന്‍ ബാക്കിയുള്ള 1000/- ക.
കൊടുത്തുതീര്‍ക്കുന്നതിന് വേണ്ടി വീണ്ടും 1000/-ക യ്ക്ക് ചിറക്കല്‍
താലൂക്ക് പൂഴാതി അംശം തുളിച്ചേരി ദേശത്തിലെ കണ്ടോത്താങ്കണ്ടി പന്ന്യന്‍
രാമന്‍ എന്നവര്‍ക്ക് മുന്‍ ഭഗവല്‍ ഭക്തി പ്രദീപയോഗം എന്നത് മാറ്റി ശ്രീ
ഭക്തിസംവര്‍ദ്ധിനിയോഗം എന്ന് പുതിയ പേരിട്ട യോഗം പ്രസിഡന്റ് ഒയറ്റി
കൃഷ്ണന്‍ വക്കീല്‍ അവര്‍കളും, വൈസ് പ്രസിഡന്റ് പൂത്തട്ട പുതിയ പുരയില്‍
കുഞ്ഞിരാമന്‍ എന്നിവരും സെക്രട്ടറി ചാമക്കാലി കണ്ണന്‍ മേസ്തിരിയും കൂടി
കണ്ണൂര്‍ സ.റ. ഓഫീസിലെ 27.10.1913 ത്തെ 2383-ാം നമ്പര്‍ പണയാധാരപ്രകാരം
ക്ഷേത്രത്തിനുവേണ്ടി വാങ്ങിയ സ്ഥലം വീണ്ടും പണയപ്പെടുത്തേണ്ടി വന്നു.
(1628-ാം നമ്പറായി 1908ല്‍ 11.07.1908 ലെ ആധാരവും 2383 നമ്പറായി 1913ല്‍
27.10.1913 ലെ പണയാധാരവും ഈ വിവരങ്ങള്‍ക്ക് അവലംബമായി എടുത്തു.)
ക്ഷേത്രപ്പറമ്പ് ഒയറ്റിത്തറവാട്ടില്‍ നിന്നു ജന്മം വാങ്ങാനുണ്ടായ
കടമോചനത്തിന് 1000 ക 5 കൊല്ലത്തെ അവധിക്ക് പലിശയില്ലാതെ നല്കി അന്നു
സഹായിക്കുകയും പിന്നീട് പ്രസ്തുത സംഖ്യ സംഭാവനയായി മാറ്റുകയും ക്ഷേത്ര
നിര്‍മ്മാണച്ചിലവിലേക്കായി 500 രൂപയും പ്രതിഷ്ഠ ബിംബവും മറ്റും സംഭവന
നല്കുകയും ചെയ്തു കണ്ടത്താങ്കണ്ടി പന്ന്യന്‍ രാമന്‍ ഗുമസ്തന്‍ ക്ഷേത്ര
ചരിത്ര ത്തില്‍ ബഹുമാന്യസ്ഥാനം അര്‍ഹിക്കുന്നു.
ക്ഷേത്ര കുറ്റിയടിയുംനിര്‍മ്മാണ പ്രവര്‍ത്തനവും

കണ്ണൂര് ശ്രീ സുന്ദരേശ്വരക്ഷേത്രം
സ്ഥല സമ്പാദനത്തിനുശേഷം 1084 മകരം 4ന് ഞായറാഴ്ച (17.01.1909) (തെക്കന്‍
കേരളത്തില്‍ മകരം 5) ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള കുറ്റി തറച്ചു. 1084
മകരം 11ന് ഞായറാഴ്ച (24.01.1909) (തെക്കന്‍ കേരളത്തില്‍ മകരം 12) ഗുരു
തൃപ്പാദങ്ങള്‍ തന്നെ മുഹൂര്‍ത്തകല്ല് വെയ്ക്കു കയും ചെയ്തു. തുടര്‍ന്നുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ശ്രീ സുന്ദരേശ്വര
ക്ഷേത്രത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനകണ്ണിയായി പ്രവര്‍ത്തിച്ച ദിവ്യശ്രീ
ചൈതന്യ സ്വാമികള്‍ക്ക് നല്‍കുകയും ചെയ്തു. 1085 മകരം 9ന് (22.02.1910)
ശനിയാഴ്ച ഷഡാധാര പ്രതിഷ്ഠ കഴിച്ചു. 1085 കര്‍ക്കിടകം 25ന് (10.08.1910)
ബുധനാഴ്ച (തെക്കന്‍ കേരളത്തില്‍ കര്‍ക്കിടകം 26) ദിവ്യശ്രി
ചൈതന്യസ്വാമികള്‍ ക്ഷേത്രത്തിനു കട്ടില വെയ്പ്പു നടത്തി. അക്കാലം
കമ്മറ്റിയുടെ പ്രസിഡന്റ് റാവു ബഹദൂര്‍ ഒയറ്റി കൃഷ്ണന്‍ വക്കീലും,
സെക്രട്ടറി ശ്രീ ചാമക്കാലി കണ്ണന്‍ അവര്‍കളും ആയിരുന്നു. കണ്ണൂരിലെ നിരവധി
ഭക്തജനങ്ങളുടെ സഹായ സഹകരണത്തോടെ ക്ഷേത്രനിര്‍മ്മാണം പതുക്കെ പുരോഗമിച്ചു
വന്നു. അക്കാലത്ത് ക്ഷേത്ര നിര്‍മ്മാണവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച പല
ഗുരു ഭക്തന്‍മാരുടെ പേരുകളും അവര്‍ നല്‍കിയ സേവനകളും സംഭാവനകളും എന്തെന്ന്
പ്രതിപാദിക്കുന്ന വ്യക്തമായ രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാല്‍
ആയതിലേക്ക് കടക്കുവാന്‍ സാധിച്ചിട്ടില്ല. എങ്കിലും ലഭ്യമായ ചില കാര്യങ്ങള്‍
മാത്രം ചുവടെ ചേര്‍ക്കുന്നു.
ശ്രീകോവിലിന്റെ മേല്‍ക്കൂര നിര്‍മ്മിച്ചുതന്നത് റാവു ബഹദൂര്‍ ഒയറ്റി
കൃഷ്ണന്‍ വക്കീലും നമസ്‌കാര മണ്ഡപം നിര്‍മ്മിച്ചുതന്നത് ശ്രീ ചാമക്കാലി
കണ്ണനും തിരുമുറ്റത്ത് തീര്‍ത്ഥ കിണര്‍ (മണിക്കിണര്‍) നിര്‍മ്മിച്ചു 1914
സെപ്തംബര്‍ 10 ന് വ്യാഴാഴ്ച സംഭാവന തന്നത് ഒയറ്റി കോരന്‍ മേസ്തിരിയുടെ
ഭാര്യ ശ്രീമതി നാരായണിയമ്മയും അന്നത്തെ തിരുമുറ്റത്തിന് കന്മതില്‍
നിര്‍മ്മിച്ചു തന്നത് ശ്രീ ചിമ്മിണിയന്‍ രാമുണ്ണിയുമായിരുന്നു.
പ്രതിഷ്ഠാ കര്‍മ്മം

കണ്ണൂര് ശ്രീ സുന്ദരേശ്വരക്ഷേത്രം ശ്രീകോവില്‍
ക്ഷേത്രപ്രതിഷ്ഠ നടത്തുവാന്‍ പാകമായ വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി
പൂര്‍ത്തിയായി കഴിഞ്ഞതിനെതുടര്‍ന്ന് ശ്രീനാരായണഗുരു തൃപ്പാദങ്ങളുടെ
തൃക്കരങ്ങള്‍കൊണ്ട് ക്ഷേത്രപ്രതിഷ്ഠ നടത്തുവാന്‍ കമ്മറ്റി തീരുമാനിക്കുകയും
ആയതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു.
പന്ന്യന്‍ രാമന്‍ അവര്‍കളുടെ വകയായി മുന്‍ക്ഷേത്രയോഗം പ്രസിഡന്റ് ഒയറ്റി
കൃഷ്ണന്‍ അവര്‍കളുടെ ഭവനത്തില്‍ പണിത്‌വെച്ചിരുന്ന ശിവലിംഗം ജലപ്രവേശം
ചെയ്യിക്കേണ്ടതിന് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ 1091 മീനം 27ന്
(09.04.1916) ഞായറാഴ്ച വൈകുന്നേരം ആഘോഷപൂര്‍വ്വം
സമുദ്രക്കരയിലേക്കെഴുന്നള്ളിച്ച കാഴ്ച കണ്ണൂര്‍ പ്രദേശം അതുവരെ
കണ്ടിട്ടില്ലാത്തവിധം മഹനീയമായിരുന്നു. ജലപ്രവേശത്തിന് ശേഷം 1916 ഏപ്രില്‍
11ന് (1091 മീനം 29ന്) ചൊവ്വാഴ്ച പൂയ്യം നക്ഷത്രത്തില്‍ പുലര്‍ച്ചെ 3
മണിക്കും 3,20 നും മദ്ധ്യേയുള്ള ശുഭമഹൂര്‍ത്തത്തില്‍ ശിഷ്യന്മാരുടേയും,
വൈദീകന്മാരുടേയും അനേകായിരം ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തില്‍ നമഃശിവായ
മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ഗുരുതൃപ്പാദങ്ങള്‍ തന്നെ ശിവലിംഗ പ്രതിഷ്ഠ
നിര്‍വഹിച്ചു. ഈ അവസരം ശ്രീകോവിലില്‍ സ്വാമികളോടൊപ്പം ദിവ്യശ്രീ
ചൈതന്യസ്വാമികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അറിയുന്നു. പ്രതിഷ്ഠ
കഴിഞ്ഞ് പുറത്തുവന്ന സ്വാമികള്‍ ”സുന്ദരമായ സ്ഥലം, കണ്ണൂരിലെ ജനങ്ങള്‍,
സൗന്ദര്യമുള്ളവര്‍, ക്ഷേത്രത്തിലെ കൊത്തുപണിയും സുന്ദരം”
എന്നരുളിച്ചെയ്തുകൊണ്ട് ശ്രീ സുന്ദരേശ്വരക്ഷേത്രം എന്ന് നാമകരണം ചെയ്തു.